വെള്ളത്തിലൊരു കൊട്ടാരം!
ചരക്കു കൊണ്ടുപോകാന്‍
ഉപയോഗിച്ചിരുന്ന ഭീമന്‍ കെട്ടുവള്ളങ്ങളാണ് കേവുവള്ളങ്ങള്‍. പണ്ടുകാലത്ത്
ഇവ കേരളത്തിലെ കായലുകളിലും തോടുകളിലും പതിവുകാഴ്‌ചയായിരുന്നു. റോഡുയാത്ര വികസിച്ചിട്ടില്ലാതിരുന്ന കാലത്ത് ചരക്കുലോറികളുടെ സ്‌ഥാനം ഇൗ ഭീമന്‍
വള്ളങ്ങള്‍ക്കായിരുന്നു. റോഡുഗതാഗതം വികസിച്ചതോടെ കേവുവള്ളങ്ങളുടെ ഉപയോഗം കുറഞ്ഞു. എന്നാല്‍ ഇപ്പോഴിതാഇൗ വള്ളങ്ങള്‍ പുതിയരൂപത്തില്‍ വീണ്ടും
ജലയാത്രയ്‌ക്കിറങ്ങിയിരിക്കുന്നു; ഹൗസ് ബോട്ടുകള്‍ എന്ന പേരില്‍. കായല്‍സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഹരമാണ് ഇൗ `വീടുവള്ളങ്ങള്‍' യാത്രക്കാര്‍ക്ക് സുഖമായി താമസിക്കാനുള്ള സൗകര്യങ്ങള്‍ മിക്ക ഹൗസ്‌ബോട്ടിലുമുണ്ടാകും.
കുട്ടനാടിന്‍െറ സ്വന്തം കരികള്‍
കരി എന്നാല്‍ ചതുപ്പ് എന്നാണര്‍ഥം. കുട്ടനാട്ടിലെ ധാരാളം സ്‌ഥലങ്ങളുടെ പേരിന്‍െറ കൂടെ കരി എന്നു ചേര്‍ത്തിരിക്കുന്നതു കാണാം. കൈനകരി, മാമ്പഴക്കരി, ഉൗരിക്കരി, മിത്രക്കരി, ചങ്ങന്‍കരി, ചേന്നന്‍കരി, പാണ്ടന്‍കരി, രാമന്‍കരി, ഓലുതറക്കരി, പടിഞ്ഞാറെക്കരി, മേനോന്‍കരി, തുരുത്തുമാലില്‍ക്കരി, പാഴ്‌മേട്‌മേല്‍ക്കരി, പുത്തന്‍കേളംകരി, നാറാണത്തുകരി എന്നിങ്ങനെ കരികള്‍ ഒരുപാടുണ്ട്. ചില `കരിപ്പേരുകള്‍' ഉണ്ടായതിനുപിന്നില്‍ ഒരു കഥയുമുണ്ട്. പെരുമാക്കന്‍മാരുടെ ഭരണകാലത്ത് കുട്ടനാടന്‍ പ്രദേശങ്ങള്‍ എട്ടായി തിരിച്ച് ഹരിജന്‍ പ്രമാണികളുടെ ചുമതലയില്‍ ഏല്‍പ്പിക്കുകയുണ്ടായി. കണ്ടന്‍ എന്നയാളെ ഏല്‍പ്പിച്ച കരി കണ്ടങ്കരിയായി. രാമനെ ഏല്‍പിച്ചത് രാമങ്കരിയായി. അങ്ങനെ കൈനകന്‍, ചേന്നന്‍, ചങ്ങന്‍, മിത്രന്‍ എന്നിവരുടെ പേരിലും സ്‌ഥലങ്ങള്‍ അറിയപ്പെട്ടത്രെ!
തവളകളുടെ സാമ്രാജ്യം
തവളകളുടെ
സാമ്രാജ്യമായിരുന്നു പണ്ട് കുട്ടനാട്. പക്ഷേ, വിദേശത്ത് തവളക്കാലിന്
പ്രിയമേറിയതോടെ തവളകളുടെ കഷ്‌ടകാലവും തുടങ്ങി. 1970 കളില്‍ കുട്ടനാട്ടില്‍ പൊരിഞ്ഞ
തവളവേട്ടയാണ് നടന്നത്. അധികംവൈകാതെ കുട്ടനാടന്‍ പാടങ്ങളില്‍ തവളകള്‍ ഇല്ലെന്നായി.
തവളകള്‍ ഇല്ലാതായതോടെ അവയെ ആഹാരമാക്കിയിരുന്ന പാമ്പുകള്‍ കുറഞ്ഞു. ഇത് എലികളുടെ
വിളയാട്ടത്തിന് കാരണമായി. തവളകള്‍ ഭക്ഷിച്ചിരുന്ന പലതരം പ്രാണികളും മറ്റും
കുട്ടനാട്ടില്‍ പെരുകി. പ്രാണിപ്പടയെ നേരിടാന്‍ കര്‍ഷകര്‍ കീടനാശിനികളെയാണ്
കൂട്ടുപിടിച്ചത്. ഇതുകൊണ്ട് സകലപ്രാണികളെയും കൊന്നൊടുക്കാനായെങ്കിലും മറ്റൊരു
ദോഷമുണ്ടാക്കി. കുട്ടനാടന്‍ പാടങ്ങള്‍ വിഷമയമായി. അങ്ങനെ കുട്ടനാട്ടിലെ തവളപിടിത്തം
നാടിന്‍െറ മൊത്തം ജീവിതം മാറ്റിക്കളഞ്ഞു.
No comments:
Post a Comment